Business
ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്മാന് അതനു ചക്രവര്‍ത്തി രാജിവച്ചു. കുറച്ചു വര്‍ഷങ്ങളായി ബാങ്കിന്റെ നയങ്ങളോട് തനിക്കു യോജിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അതാനു ചക്രവര്‍ത്തി രാജി പ്രഖ്യാപിച്ചത്.
അതനുവിന്റെ രാജിക്കു പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളില്‍ എട്ടു ശതമാനത്തിലധികം ഇടിവു രേഖപ്പെടുത്തി. കെകി മിസ്ത്രിയെ ആര്‍ബിഐ ഇടക്കാല ചെയര്‍മാനായി നിയമിച്ചു. മുമ്പ് എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായിരുന്ന കെകി മിസ്ത്രിയെ മൂന്നു മാസത്തേക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇടക്കാല പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കുകയായിരുന്നു.
ചക്രവർത്തിയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില ഏകദേശം ഒന്‍പത് ശതമാനം വരെ ഇടിഞ്ഞു. കോവിഡ് കാലത്തിനുശേഷം ബാങ്ക് നേരിട്ട ഏറ്റവും വലിയ ഇടിവായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിക്ഷേപകരുടെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ സന്പത്താണ് നഷ്ടമായത്.
അഞ്ചു വര്‍ഷം മുമ്പാണ് അതനു ചക്രവര്‍ത്തി എച്ച്ഡിഎഫ്സിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ചില കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നത് എന്നു വ്യക്തമാക്കിയ അദ്ദേഹം പ്രശ്നങ്ങള്‍ എന്താണെന്നു വ്യക്തമാക്കിയില്ല. അതനു ചക്രവര്‍ത്തി ചെയര്‍മാനായിരുന്ന കാലത്താണ് ബാങ്ക് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ലയിച്ചത്. അദ്ദേഹത്തിന്റെ കാലത്താണ് ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്ക് ആയതും.
ചക്രവര്‍ത്തി തന്റെ ഭരണകാലത്ത് ബാങ്കിനു നല്കിയ സംഭാവനകളെ ഡയറക്ടര്‍ ബോര്‍ഡ് അഭിനന്ദിച്ചു. ഭാവി ജീവിതത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളില്‍ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നതായി അതാനു ചക്രവര്‍ത്തിയുടെ രാജിയില്‍ ബാങ്ക് പ്രതികരിച്ചു.
ബാങ്കിന്റെ ഉയര്‍ന്ന തലപ്പത്തുണ്ടായ ഈ മാറ്റം സാധാരണക്കാരായ ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിങ്ങളുടെ അക്കൗണ്ടുകള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ നിലവില്‍ യാതൊരു ഭീഷണിയുമില്ല. ചുരുക്കത്തില്‍, ബാങ്കിന്റെ പ്രവര്ത്തനരീതികളിലുള്ള അതൃപ്തി പരസ്യമാക്കി ചെയര്മാന് സ്ഥാനം ഒഴിഞ്ഞതു ബാങ്കിന്റെ വിശ്വാസ്യതയെ നിക്ഷേപകര്‍ക്കിടയില്‍ ചെറുതായി ബാധിച്ചിട്ടുണ്ട്. അതേസമയം, മാനേജ്മെന്റ് തലത്തിലെ മാറ്റം ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
ചക്രവര്‍ത്തിയുടെ രാജിയെ തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ യുഎസ്-ലിസ്റ്റ് ചെയ്ത ഓഹരികള്‍ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യന്‍ വിപണികളില്‍, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ നിലവില്‍ 5.32 ശതമാനം ഇടിഞ്ഞു. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി എത്തിയത്. ക്ലോസിംഗിൽ അഞ്ചു ശതമാനത്തിലെത്തി.
National
ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് വക്താവ് മുകേഷ് നായക് പാർട്ടിയിൽനിന്ന് രാജിവച്ചു.
പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ടാലന്റ് ഹണ്ട് പുരോഗമിക്കുന്നതിനിടെ പരിപാടിക്കു നേതൃത്വം നൽകിയ നേതാവ് രാജിവച്ചത് സംഘടനയെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്.
രാജി സ്വീകരിക്കാൻ സംസ്ഥാന അധ്യക്ഷൻ ജിതു പട്വാരി തയ്യാറായിട്ടില്ല. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന നിലപാടാണ് അധ്യക്ഷന്റേതെന്നു പറയപ്പെടുന്നു.
International
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തരമന്ത്രി രാജിവച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്.
അതേസമയം സംഘർഷത്തിൽ മരണം 19 ആയി ഉയർന്നു. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്.
സർക്കാർ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി യുവാക്കളുടെ പ്രക്ഷോഭം.സമരക്കാർക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പിലാണ് 19 പേർ കൊല്ലപ്പെട്ടത്.
നൂറിലധികം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പിലും കലാശിച്ചത്.